ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഉത്ഘാടനം തൃശൂരില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എടിഎം, ഡെബിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കി. ഇസാഫ് ബാങ്കിന്റെ വെബ്സൈറ്റ് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്, തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസ് എന്നിവര്‍ ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. ഡിജിറ്റല്‍ ബാങ്കിങ് സംവിധാനത്തിന്റെ ഉദ്ഘാടനം കെ. രാജന് എംഎല്‍എ നിര്‍വഹിച്ചു.
ആദ്യ വര്‍ഷത്തില്‍ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് തുറക്കാന്‍ ലക്ഷ്യമിടുന്ന 85 ശാഖകളില്‍ റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചിട്ടുള്ള 15 ശാഖകള്‍ ഉദ്ഘാടന ദിവസം തന്നെ തുറന്നു. ഇവ പൂര്‍ണതോതില്‍ റീട്ടെയ്ല്‍ ശാഖകളായ അടുത്താഴ്ച പ്രവര്‍ത്തനമാരംഭിക്കും. പാല, തിരുവല്ല, കട്ടപ്പന, ഇടപ്പള്ളി, പാലക്കാട്, പെരിന്തല്‍മണ്ണ, കോഴിക്കോട് എന്നീ പ്രധാന കേന്ദ്രങ്ങളിലാണ് ശാഖകള്‍ തുറക്കുക.
ബാങ്കിങ് സേവനം ലഭ്യമല്ലാത്ത ഗ്രാമീണ മേഖലയില്‍ 25% ശാഖകളും തുടങ്ങണമെന്നാണ് റിസര്‍വ് ബാങ്കിന്റെ മാര്‍ഗരേഖ. കേരളത്തില്‍ ബാങ്കിന്റെ കുറഞ്ഞത് 10 ശാഖകളെങ്കിലും അത്തരം പ്രദേശങ്ങളില്‍ തുറക്കും. ആദ്യവര്‍ഷത്തില്‍ തന്നെ മുംബൈ, ബംഗളൂരു, കൊല്‍ക്കത്ത, ദല്‍ഹി, ഹൈദരാബാദ് തുടങ്ങിയ മെട്രോ നഗരങ്ങളിലും ശാഖകള്‍ തുറക്കാന്‍ ബാങ്ക് ലക്ഷ്യമിടുന്നുണ്ട്.
നിശ്ചിതകാലത്തേക്കുള്ള നിക്ഷേപങ്ങള്‍ക്ക് (ടേം ഡെപ്പോസിറ്റ്) ബാങ്കിന്റെ പലിശനിരക്ക് 5.75% മുതല്‍ 9% വരെയാണ്. സേവിംഗ്സ് ഡെപ്പോസിറ്റുകള്‍ക്ക് അക്കൗണ്ടിലെ പലിശനിരക്ക് 6% മുതല്‍ 7% വരെയാകും. ടേം ഡെപ്പോസിറ്റുകളില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് 05% പലിശ അധികമായി നല്‍കും.
ഇസാഫ് അടുത്തിടെ കടപ്പത്രത്തിലൂടെ 330 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. 20,000 കോടി രൂപയുടെ ബിസിനസാണ് 2020-ഓടെ ബാങ്ക് ലക്ഷ്യമിടുന്നത്. കേരള ഗ്രാമീണ ബാങ്ക് മുന്‍ ചെയര്മാന് ആര്. പ്രഭയാണ് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ചെയര്മാന്.